അജബാലൊരാകാശ മേലാപ്പൊരുക്കീ ... അടിയില്‍ ഈ ഭൂമി യില്‍ ജന വാസമാക്കീ ... ഇരുളും വെളിച്ചം പകല്‍ രാവൊരുക്കീ ... ഇണയായ് പടപ്പിന്റെ എണ്ണം പെരുക്കീ ...

May 5, 2010

ചിത്രങ്ങളില്ലാതെ


ചിത്രങ്ങളില്ലാതെ, ശില്‍പങ്ങളില്ലാതെ
മുത്ത് നബിയെ നാം ഓര്‍ക്കുന്നു
ചിത്തം പര കോടി ഉള്ളില്‍ മരിക്കാതെ
മുത്ത് നബി എന്നും പാര്‍ക്കുന്നു.

ദിക്കെങ്ങുമീണത്തില്‍ ബാങ്കില്‍ മുഴങ്ങുന്നു
മഹ് മുദിന്‍ പേരില്‍ ശഹാദത്ത് .
ദിനംഞ്ചു നേരം നമിപ്പോരുരക്കുന്നു
മനസ്സില്‍ സലാത്തിന്‍ തഹിയ്യത്ത് .

ആദീ മുതല്‍ പല കാലത്തും ലോകത്ത്
വന്നെത്തി ഒട്ടേറെ ജാതികള്‍
ആയിരമായിരം ദര്‍ശനങ്ങല്‍ക്കൊത്ത്
വഴിയെ തിരുത്തിയ ചിന്തകള്‍.

വേരറ്റു പോയാ പുതു പുത്തന്‍ ചിന്തകള്‍
കൂട്ടത്തിലവയുടെ നായകര്‍
വേറിട്ട ശില്‍ പങ്ങള്‍ തീര്‍ക്കുന്നു ചിത്രങ്ങള്‍
കൂട്ടിലടക്കുവാന് പാതകര്‍

മനസിലിടമില്ലാ തെത്ര പേരിങ്ങിനെ
ചിത്രമായ്‌ ചില്ലിട്ടു കൂടുന്നു
മനുജ കുലത്തിന്റെ മോചകരെങ്ങിനെ
ചിതലരിച്ചീ വിധം തീരുന്നു.

നൂറ്റാണ്ട് പതിന്നാലു പിന്നിട്ട കാലത്തും
മൂര്‍ സല്‍ നബിക്കില്ലാ ശില്‍പങ്ങള്‍
നൂറു നൂറായിരം ദേശത്തീ കാലത്തും
മുത്തേ സ്മരിക്കുന്നല്ലോ ഞങ്ങള്‍

താരാട്ട് പാട്ടിനും തേകും കിതപ്പിനും
ചൊല്ലും സലാത്തിന്റെ ശീലുകള്‍
താഹാ റസൂലിന്റെ ഉമ്മത്തികല്‍ക്കെന്നും
ചൊടിയില്‍ സലാമിന്റെ ശീലുകള്‍

മുത്ത് നബിയെന്നും ഉമ്മത്തിന്‍ ഖല്‍ബില്‍
ജീവന്‍ തുടിപ്പായി നില്‍ക്കുന്നു
മുസ്തഫ തങ്ങളെ പിരിശം പട്പ്പില്‍
ജീവിത സാഫല്യമാകുന്നു.