അജബാലൊരാകാശ മേലാപ്പൊരുക്കീ ... അടിയില്‍ ഈ ഭൂമി യില്‍ ജന വാസമാക്കീ ... ഇരുളും വെളിച്ചം പകല്‍ രാവൊരുക്കീ ... ഇണയായ് പടപ്പിന്റെ എണ്ണം പെരുക്കീ ...

Oct 19, 2009

മറന്നു പോയ മർമ്മം


ഹർബ്‌ നരർ അമരർ സുരർ അരിരജദുജിൻ, അങ്കം ചിത്രി ചൊർപ്പച്ചം അകത്തൊത്തിട്ടാനെ,സങ്കീർണ്ണമായ വാക്കുകൾ വരി ചേർത്ത്‌ തീർത്ത ഈ ഇശൽ ബദർ യുദ്ധക്കളത്തിലെ അതി നിർണ്ണായകമായ രംഗങ്ങൾ വിവരിക്കുന്നതാണു. പ്രവാച തിരുമേനിയും സഹാബികളും മലക്കുകളും അണിനിരന്ന് അടർക്കളത്തിൽ ശത്രുക്കൾക്കളെ ഛിദ്രമാക്കുന്നു. സഹാബികളുടെ വാസ സ്ഥലത്ത്‌ എത്തിയ ഖുറൈശികൾക്കു നേരെ സിംഹ ഗർജ്ജനവുമായി ചാടിവീണു പിടി കൂടുന്ന വീരശൂരരുടെ ധീരോദാത്തമായ കുതിപ്പുകൾ. അഗ്നി സ്ഫുലീംഗങ്ങളുയർത്തിയ സഹാബത്തിന്റെ പടനീക്കം കാണുന്ന പ്രവാചക്‌ തിരുമേനി...മോയിൻ കുട്ടി വൈദ്യരുടെ ബദർ പടപ്പാട്ടിലെ ഈ വർണ്ണന അനുവാചകനെ യുദ്ധ ഭൂമിയിൽ കൊണ്ടു ചെന്നു നിർത്തുന്നു..ഒരൽപം ശ്രവണാനുഭവത്തിനു തലക്കെട്ടിൽ ഞെക്കിയാൽ പാട്ടു കേൾക്കാം



തുടരെ മദ്ദളവും.. ഇശൽ : മത്തിരക്കന്നി


മഹാ കവി മോയിൻ കുട്ടി വൈദ്യരുടെ ബദർ പടപ്പാട്ടിൽ നിന്നുള്ള യുദ്ധ സന്നാഹം വർണ്ണിക്കുന്ന ഭാഗം. ബദറിൽ പ്രവാചക തിരുമേനിയോട്‌ അങ്കം കുറിക്കുന്ന അബൂ ജഹലും സംഘവും സായുധരായ അണികൾക്ക്‌ വീര്യം പകരാൻ ഒരുക്കുന്ന സംഗീതത്തിന്റെ ശബ്ദ കോലാഹലം വൈദ്യർ മനോഹരമായി വരച്ചു കാട്ടുന്നു. ബദർ പടപ്പാട്ടിലെ മുപ്പത്തെട്ടം ഇശൽ കേൽക്കാത്തവർ വിരളമായിരിക്കും. പാട്ടിന്റെ വരികൾ വായിക്കൻ ഇവിടെ ചേർക്കുന്നു.ഈ ഗാനം തന്മയത്വത്തോടെ അവതരിപ്പിക്കപ്പെട്ട ഒരു ചാനൽ ക്ലിപ്പിംഗ്‌ വായനക്കാരുടെ ശ്രദ്ധയിൽ പെട്ടു കാണും.
തലക്കെട്ടിൽ ഞെക്കിയാൽ പാട്ടു കേൾക്കാം

അഹദത്തിലെ അലിഫ്‌ അലിഫ്‌ ലാം..


മഹാ കവി മോയിൻ കുട്ടി വൈദ്യരുടെ ബദറുൽ കുബ്‌ റാ എന്ന ബദർ ഖിസ്സപ്പാട്ടിലെ ആദ്യ ഇശൽ. കേട്ടുമാത്രം വരികൾ ഓർക്കുന്നവർ വായിച്ചു നോക്കൂ. പലരും പലകോലത്തിലും പാടുന്ന പാട്ടുകളുടെ ശരിയായ വരികൾ ..
തലക്കെട്ടിൽ ഞെക്കിയാൽ പാട്ടു കേൾക്കാം

അമര സ്മൃതി


പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ ..
അണഞ്ഞു പോയ ആ സൗമ്യ ദീപ്തിയുട്‌ അമര സ്മൃതി..

മെഹ്ഫില്‍




മാപ്പിള കലകളില്‍ ഏറ്റവും അധികം ജനകീയമായതും, മാപ്പിള സാഹിത്യത്തില്‍ വ്യത്യസ്ഥ കാഴ്ചപ്പാടുകളില്‍ വിലയിരുത്ത പ്പെടുന്നെങ്കിലും ഇന്നും നില നില്‍ക്കുന്നതും പുതുതായി രചിക്കപ്പെടുന്നതുമായ ഏക മേഖലയും മാപ്പിളപ്പാട്ട് മാത്രമായിരിക്കും. വ്യവസ്ഥാപിത ശൈലിയില്‍ നിന്നും കടമെടുത്ത് ചെയ്‌താല്‍ പുതിയതെന്തും യഥാര്‍ത്ഥ മാപ്പിള പ്പാട്ടാകും എന്ന വിശ്വാസം മത്സര വേദികളിലെ വിധി നിര്‍ണയ മാനം തീര്‍ത്ത ധാരണകളാണ്. മാപ്പിളമാര്‍ പാടുന്ന പാട്ടാണോ മാപ്പിള പ്പാട്ട് ? മാപ്പിളമാരെ ക്കുറിച്ച് പാടുന്നതാണോ, മനുഷ്യന് മനസിലാകാത്ത സങ്കര ഭാഷ ആണോ അതിന്റെ അടിത്തറ, കാവ്യഗുണം ആവശ്യമാണോ തുടങ്ങി സാധാരണക്കാരന്റെ സംശയങ്ങള്‍ ഏറെയാണ്‌ .
എന്നാല്‍ എന്താണ് മാപ്പിളപ്പാട്ട് , എന്തായാല്‍ മാപ്പിളപ്പാട്ടാകും; ആകില്ല ഇതൊക്കെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
മാപ്പിളപ്പാട്ടിനെ മറ്റു പാട്ടുകളില്‍ നിന്നും വേര്‍തിരിക്കുന്ന ഘടകങ്ങള്‍ പല തരത്തില്‍ നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്‌.
മര്‍ഹൂം ടി.ഉബൈദ്‌ സഹിബ്‌, ( കാസര്‍കോട് സാഹിത്യ പരിഷത് സമ്മേളനത്തില്‍ .എന്‍ വി കൃഷ്ണവാരിയരും പി നാരായണന്‍ നായരുമുള്‍പ്പെടെയുള്ള സാഹിത്യപ്രമുഖരുടെ സാന്നിധ്യത്തില്‍ മാപ്പിളപ്പാട്ടിനെക്കുറിച്ച് മര്‍ഹൂം ടി ഉബൈദ് സാഹിബ് നടത്തിയ പ്രഭാഷണം ശ്രവിച്ച് , മാപ്പിളപ്പാട്ടുകളെ മാറ്റിനിര്‍ത്തിയാല്‍ ഭാഷാ സാഹിത്യചരിത്രം അപൂര്‍ണമായിരിക്കുമെന്നു ജി ശങ്കരക്കുറുപ്പ് അഭിപ്രായപ്പെട്ടത് മാപ്പിളപ്പാട്ടിനെക്കുറിച്ചും മാപ്പിള സംസ്‌കാരത്തെക്കുറിച്ചും കാര്യമായ പഠനങ്ങള്‍ നടക്കുന്നത്തിനു വഴി തുറന്നു) മര്‍ഹൂം കെ.കെ. അബ്ദുൽ കരീം, ബാല കൃഷ്ണന്‍ വള്ളിക്കുന്ന്, തുടങ്ങി മാപ്പിളപ്പാട്ടിനെ ക്കുറിച്ച്‌ ആഴത്തില്‍ പഠനം നടത്തിയ പലരും മാപ്പിളത്തനിമയും , കേള്‍ക്കാന്‍ ഇമ്പമുള്ള ഈണവും, പ്രാസ ദീക്ഷകളും മുഖ്യമാണെന്ന അഭിപ്രായത്തിലാ‍ാണു എത്തിച്ചേരുന്നത്‌. മാപ്പിള സംസ്കാരത്തിന്റെ തനതു പാരമ്പര്യം നില നിര്‍ത്തുന്നതോടൊപ്പം
അവാച്യമായ ഒരനുഭൂതി കേള്‍വിക്കാര്‍ക്കു സമ്മാനിക്കാന്‍ പര്യാപ്തമാകുന്നതുമാകണം മാപ്പിളപ്പാട്ടുകള്‍ . ഈ രംഗത്ത്‌ അറിയപ്പെടുന്ന ഗവേഷകരിലൊരാളാണു ഡോ. എം.എന്‍ . കാരശ്ശേരി. കാരശ്ശേരി മാഷ്‌ പക്ഷെ മാപ്പിളപ്പാട്ടുകളിലെ ചില പരമ്പരാഗത മാനങ്ങളെ യുക്തി ഭദ്രമായ വിചാരണക്കു വിധേയമാക്കുന്നുണ്ട്‌. നമുക്ക്‌ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ നോക്കാം. (കാഴ്ച വട്ടം) ഡോ. എം. എന്‍ . കാരശ്ശേരി.

മാപ്പിളപ്പാട്ടും മാപ്പില്ലാ പാട്ടും

കാതടപ്പിക്കുന്ന വാദ്യ സംഗീതത്തിനൊപ്പം മൊഞ്ച്‌, ഖല്‍ബ്‌,ഹുബ്ബ്‌, തുടങ്ങി ചില പദങ്ങളും ഒരു മുസ്ലിം പെണ്ണിന്റെ പേരും ചേര്‍ത്ത്‌ ഇന്നു നാം കേള്‍ക്കുന്ന പുലമ്പലുകളാണു മാപ്പിളപ്പാട്ടെന്ന് ധരിക്കരുത്‌. ഏതെങ്കിലും ചില അറബി പദങ്ങള്‍ ശബ്ദമോ അര്‍ഥമോ അറിയാതെ ആനേ കോനേ എന്നു ചേര്‍ത്താല്‍ മാപ്പിളപ്പാട്ടാകുമോ?
പാരമ്പര്യത്തിന്റെ മഹത്വം ഏറെപ്പറയാനുണ്ട്‌ മാപ്പിളപ്പാട്ടുകള്‍ക്ക്‌. ഇന്നതിനു വന്നു ചേര്‍ന്ന മൂല്യ ശോഷണത്തിനു ആരെയും പഴി പറഞ്ഞിട്ട്‌ ഫലമില്ല. അക്ഷരങ്ങള്‍ ചേര്‍ത്തെഴുതാന്‍ ( തെറ്റുകൂടാതെ വേണമെന്ന് നിര്‍ബ്ബന്ധമില്ല ) അറിയാവുന്നവര്‍ക്കാര്‍ക്കും മാപ്പിളപ്പാട്ട്‌ രചിക്കാമെന്ന അവസ്ഥ. പാടിക്കേള്‍ക്കാനുള്ളതാണ് മാപ്പിളപ്പാട്ടുകള്‍ .. സമ്മതിക്കാം. പാടിക്കേള്‍ക്കാന്‍ മാത്രമുള്ളതാണു എന്നു പറയരുത്‌. കവിതകള്‍ പോലെ വായിക്കപ്പെടുന്നതല്ല എന്ന കാഴ്ചപ്പാട്‌ കൊണ്ടാകണം മാപ്പിളപ്പാട്ട്‌ സമകാലികങ്ങളിലോ പുസ്തക രൂപത്തിലോ പ്രസിദ്ധീകരിക്കപ്പെടാത്തത്‌. എന്നാല്‍ ചരിത്രം മറിച്ചാണു. മാപ്പിള സമൂഹത്തിന്റെ വിശ്വാസ , ആചാര, അനുഷ്ടാന കാര്യങ്ങള്‍ , ആഘോഷ, വിനോദ, നര്‍മ്മ മെഖലകളിലെല്ലാം അതതു രംഗത്തെ നിപുണര്‍ ആശയ വിനിമയത്തിന്റെ മഹാ സാദ്ധ്യതകള്‍ കണ്ടെത്തിയതു തീര്‍ത്തും ജനകീയമായ മാപ്പിളപ്പാട്ടിലൂടെ ആയിരുന്നു. അത്‌ വായ്പ്പാട്ടു കാലം, തുകല്‍ വാദ്യങ്ങളുടെ അകമ്പടി പോലും സസൂക്ഷ്മം... മറ്റു വാദ്യ സംഗീതങ്ങളുടെ അകമ്പടിയോടെ പിന്നെ പ്പിന്നെ മാപ്പിളപ്പാട്ടുകള്‍ കാലത്തിനൊപ്പം ചേര്‍ന്നു.. അതിന്റെ നന്മകള്‍ മാത്രം വളര്‍ച്ച മുരടിച്ചു.. ഇസ്ലാമിക മാനത്തെ കുറിച്ചല്ല ചര്‍ച്ച ചെയ്യുന്നത്‌, ഗ്രാമഫോണ്‍ റെക്കോര്‍ഡുകളില്‍ ശബ്ദലേഖനം ചെയ്യപ്പെട്ട ആദ്യ മലയാള ഗാനം ഗുല്‍മുഹമ്മദിന്റെ മാപ്പിളപ്പാട്ടായിരുന്നു എന്നറിയുമ്പോള്‍ , ഇതെത്ര മാത്രം ജനകീയമായിരുന്നു എന്നു മനസ്സിലാക്കം. ഈ ഗാന ശാഖയുടെ വളര്‍ ച്ചയ്ക്കൊപ്പം സാഹിത്യം വളരാതെ പോയതിനു വ്യത്യസ്ത കാരണങ്ങളുണ്ട്‌. ഇസ്ലാമിക വീക്ഷണം അവയില്‍ മുഖ്യമാണ്‍. വിനോദോപാധിയായി മാത്രം പരിണമിച്ച മാപ്പിളപ്പാട്ടുകളെ നിഷിദ്ധമായ മറ്റേതു വിനോദങ്ങള്‍ക്കുമൊപ്പം മത നേതൃത്വം മാറ്റി നിര്‍ത്തിയതും ഈ രംഗത്തെ ശൈഥില്യത്തിനു കാരണമായിരിക്കണം. മദ്യം തന്നെ നിഷിദ്ധമായ നമുക്ക്‌ മദ്യത്തിലെ മായത്തെ കുറിച്ചെന്തിനു ആകുലപ്പെടണം എന്ന ചിന്ത. ചോദിക്കാനും പറയാനും ആരുമില്ലാത്ത ഈ പൊതു മുതല്‍ പിന്നെ കണ്ടവരൊക്കെ കയറി നിരങ്ങിയില്ലെങ്കിലല്ലേ അതിശയപ്പെടാനുള്ളൂ. എന്നാല്‍ ഈ കോലാഹലങ്ങള്‍ക്കിടയിലും മാപ്പിളപ്പാട്ടിനെ, ഈ സാഹിത്യത്തെ, മഹദ്‌ പാരമ്പര്യത്തിന്റെ നന്മകല്‍ ചോരാതെ, കൈ പിടിച്ചവരെ വിസ്മരിക്കുന്നില്ല.. ബാഗുസ്സുറൂറിലെ പൂങ്കാറ്റും, മസ്‌ നവികള്‍ തീര്‍ത്ത ഇശ്ഖിന്റെ മൊഴി മധുരവും ഇടക്കൊക്കെ പിറകൊണ്ടതും, അതിന്നും ഗൃ‍ഹാതുരത്വമുണര്‍ത്തുന്ന നിത്യ സുമങ്ങളായി സുഗന്ധം പരത്തുന്നതും മറക്കുന്നില്ല. മർഹൂം ടി. ഉബൈദ്‌, മർഹൂം പി.ടി. അബ്ദുറഹ്മാന്‍ , മെഹര്‍ , എം എ കല്പറ്റ .. അംഗുലീ പരിമിതം, ആധുനിക മാപ്പിളപ്പാട്ടെഴുത്തുകാരില്‍ കവികളായുള്ളവര്‍ ....