അജബാലൊരാകാശ മേലാപ്പൊരുക്കീ ... അടിയില്‍ ഈ ഭൂമി യില്‍ ജന വാസമാക്കീ ... ഇരുളും വെളിച്ചം പകല്‍ രാവൊരുക്കീ ... ഇണയായ് പടപ്പിന്റെ എണ്ണം പെരുക്കീ ...

Dec 29, 2010

മനക്കണ്ണില്‍


ദൂരെ പലകാലം മനക്കണ്ണില്‍ നിരൂപിച്ച്
എത്താന്‍ കൊതിച്ചുള്ള ഒരു നാട്
നേരെ തിരിഞ്ഞു നിന്നെന്നും നിയ്യത്തു റപ്പിച്ച്
മുത്താന്‍ കൊതിച്ചുള്ള ഒരു വീട്

ആറ്റല്‍ നബിയുടെ പിറവി കൊണ്ടവനിയില്‍
ആശിസ്സരുളിയ നക നാട്
ആദ്യം നമുക്കായി ദുനിയാവില്‍ പണി തീര്‍ത്ത
ആരാധനയുടെ തിരു വീട്

ബൈതുല്‍ മ അ മൂറ് മലക്കുകള്‍ തവാഫുണ്ട്
എഴാമാകാശത്തില്‍ അത് മേലെ
ബൈത്തുല്‍ അതീഖിലും ഇട വിട തവാഫുണ്ട്
ഏഴര്‍ ക്കായി മണ്ണിലതു താഴെ

മുത്ത് റസൂലിന്റെ കൊതി പോലെ പടച്ചവന്‍
മാറ്റീ ഖിബ് ല യും ഇതിന്‍ നേരെ
മുത്തി ഹജര്‍ നേടാന്‍ സുബര്‍ക്കത്തെ കൊതിച്ചവര്‍
മാപ്പിന്നിരക്കുന്നു പഴി തീരെ ..

കില്ലാ പിടിച്ചൊന്ന് മനം തുറന്നിടുമെങ്കില്‍
ഇല്ലാ കരയാത്ത തിനി യാരും
എല്ലാം അറിയുന്ന പടച്ചവന്‍ പൊറു ത്തെങ്കില്‍
അല്ലാ തെനിക്കില്ല തുണയാരും

ഹജറുല്‍ അസ് വദും ഇബ് റാ ഹിം മഖാ മുണ്ട്
ഹിജ്ര്‍ ഇസ്മാ ഇലും മീസാബും
ബാബുല്‍ ക അബ തൊട്ടടുത്ത് മുല്‍ തസിമുണ്ട്
ഭാഗ്യം ലഭിച്ചെങ്കില്‍ ഈജാബും

കേള്‍ക്കാം വിറകൊണ്ടു പതറുന്ന മനുഷ്യന്റെ
കേഴും കരളിന്റെ ഒരു തേങ്ങല്‍
തേട്ടം ഖബൂലായി തിരിക്കുന്ന സമയത്ത്
തേങ്ങും മനസോടെ വിട വാങ്ങല്‍

ദേശം പല വേഷം മനസ്സൊന്നാ യിണങ്ങുന്നു
ദോഷം പൊറു പ്പിച്ച് മലപോലെ
ഉമ്മുല്‍ ഖുറായില്‍ നിന്നടിമകള്‍ മടങ്ങുന്നു
ഉമ്മാ പ്രസവിച്ച ശിശു പോലെ
ഇശല്‍ : "അഹദത്തി ലെ അലിഫ് അലിഫ് ലാം അകമിയം .... " ( മഹാ കവി മോയിന്‍ കുട്ടി വൈദ്യരുടെ ബദര്‍ പടപ്പാട്ടിലെ ആദ്യ ഇശല്‍ )

Dec 25, 2010

ഹിജ് റ


പിറ കൊണ്ട നാട് നോക്കിയും
പിടയുന്ന ഖല്‍ബ് തേങ്ങിയും
ഹിജ് റ ക്കൊരുങ്ങി ദൂതര്
കവിളത്തൊഴുകി കണ്ണീര്

ഹിറയില്‍ തെളിഞ്ഞ ദീപ്തിയില്‍
ഹീന്താലം പുത്തുലഞ്ഞതും
ശിര്‍ക്കിന്റെ താവളങ്ങളില്‍
ശില്‍പങ്ങള്‍ വീണുടഞ്ഞതും

നബിയെ ശിരസറു ക്കുവാന്‍
നദ് വത്തില്‍ കൂട്ടം ചേര്‍ന്നതും
ഇരവില്‍ കുടില്‍ വളയുവാന്‍
ഇബ് ലീസിന്‍ സേന വന്നതും

ഒരു പിടി മണ്ണെറിഞ്ഞതും
തിരു ദൂതര്‍ കണ്‍ മറഞ്ഞതും
അലിയെ പകരം കണ്ടതും
അരിശത്താല്‍ പോര്‍ വിളിച്ചതും

സൗറില്‍ ഒളിച്ചിരുന്നതും
സിദ്ദീഖ് കൂട്ടിരുന്നതും
വല നെയ്തോരെട്ടു കാലിയാല്‍
വലിയവന്‍ കാവല്‍ തീര്‍ത്തതും

മരുഭൂമി താണ്ടി രാപകല്‍
മണലാരണ്യം കടന്നതും
നബിയെ വഹിച്ചോ രൊട്ടകം
യസരിബ് നാടണഞ്ഞതും

വരവേല്‍ക്കുവാന്‍ മദീനയില്‍
വലിയോരാള്‍ കൂട്ടം ചേര്‍ന്നതും
അളവറ്റ സ്നേഹം നല്കിയാ
അതിഥി യെ സ്വീകരിച്ചതും

ഒടുവില്‍ ആ പുണ്യ മേനിയെ
ഒളിവായി നെഞ്ചില്‍ ചേര്‍ത്തതും
മനസ്സില്‍ മദീന നമ്മുടെ
മതിമണി യായ് തെളിഞ്ഞതും

Dec 18, 2010

അമര സ്മൃതി


കദനത്താലുള്ളം തകര്‍ന്ന് ആലം നിലയായീ
കരളിന്‍ തുടിപ്പാം ശിഹാബ് തങ്ങള്‍ വഫാത്തായീ
കടലും കടന്നെത്തി വാര്‍ത്ത സങ്കടം തീരാതെ
കടലുണ്ടി യാറും ഒഴുക്കി കണ്ണീര് തോരാതെ

മനദില്‍ ഉമൈകളെ കണ്ട്‌ മോഹം കഴിഞ്ഞില്ലാ
മരണത്താലാ മുഖം ഖല്‍ബില്‍ നിന്ന്‌ മറയില്ലാ
ജന്നാത്തിന്‍ വാതില്‍ തുറന്ന് റൌഹും റൈഹാനും നീ
ജയഗേഹം തീര്‍ക്കാ കുടീരം തങ്ങള്‍ക്കു നാഥാ നീ

കണ്മണി പോലെയി ഖൗമെ ഇന്നോളം സൂക്ഷിച്ച്
കലഹങ്ങളില്ലാതെ നോക്കിയാജന്മം നേദിച്ച്
ഇല്ലാ ബഖാ' എന്റെ റബ്ബിനല്ലാതെ എന്നാലും
ഇല്ലല്ലോ ചെന്നെന്റെ സങ്കടം ചോല്ലാനിന്നാളും

ഹുബ്ബിന്റെ നൂലിനാല്‍ നെയ്തു ഖല്‍ബുകള്‍ ഒനനായീ
ഹുങ്കില്ലാതാനന്ദം പെയ്ത തങ്ങള്‍ വഫാത്തായീ
അരിശം പടരാതെ സ്നേഹം വീശി നസീഹത്ത്
അളവറ്റ കാരുണ്യം പാണക്കാടിന്‍ ഉസ് വത്ത്

പുഞ്ചിരി തൂകുന്ന പാല്‍ നിലാവിന്റെ ചേലൊത്ത്
പുകലുറ്റഹ്ല്‍ ബൈത്തില്‍ വന്നുദിച്ച മണി മുത്ത്
പോരിശയേറ്റം നിറഞ്ഞ താവഴി ചേലൊത്ത്
പോകുന്ന സില്‍സില മുത്ത് താഹ തന്‍ ചാരത്ത്

പുക്കോയ തങ്ങളാ കയ്യിലേല്‍പിച്ച പാശത്തെ
പുമാന്‍ മുറിയാതെ കാത്ത് സുക്ഷിച്ച് കാലത്തെ
മത മൈത്രി കാത്തവര്‍ എന്നെന്നും തണല്‍ മായാതെ
മഹനീയ മാതൃക തീര്‍ത്ത് തന്നല്ലോ വീഴാതെ

കണ്ണിമ പൂട്ടാതെ സമുദായതതിനിന്നാളോളം
കാവല്‍ ഇരുന്നു ശിഹാബ് തങ്ങള്‍ ആവോളം
ഏകീ ഈ മാപ്പിള നാടിന്നേറെ ശുജാഅത്ത്
ഏറ്റം വളര്‍മയില്‍ കാലം കാണിച്ച ഇസ്സത്ത്‌

Dec 15, 2010

ദയാ പരന്‍

അഖിലാണ്ഡം തീര്‍ത്ത ഹദ വന്‍
അര്‍ ശും കുറ്സു ടയവന്‍
അതിലേറെ ഖല്‍ഖമൈത്തവന്‍
അടിമ കളില്‍ ദയാ പരന്‍

അവനെ സദാ വഴിപ്പെടാന്‍
അ ബ്‌ ദീങ്ങളെ പടച്ചവന്‍
അവരെ സന്മാര്‍ഗം കാട്ടുവാന്‍
അംബിയാ വെ അയച്ചവന്‍

ആദം മുതല്‍ക്കൊരായിരം
ആവഴിയില്‍ നിരന്തരം
ആമുഗ്ദ്ധ ദീന്‍ വിളംബരം
ആരണങ്ങള്‍ പരാവരം

തൌഹീദിന്‍ പാത കാട്ടിയെ
തൌറാത്തും ഇന്ജീലേകിയെ
തൌതിക ശോഭ വീശിയേ
തഥ്യം സബൂര്‍ ഇറക്കിയെ

എല്ലാ പടപ്പിനും അജല്‍
എക്കാലവും തരും തണല്‍
ഹാദീ ഫുര്‍ഖാനകം പൊരുള്‍
ഖാതിമുല്‍ അംബിയാ റസൂല്‍

മുസ്തഫ തങ്ങള്‍ കാത്തവര്‍
മുത്തായ് സ്ഫുടം ലഭിത്തവര്‍
മുഴു നീളം ദീന്‍ ഖുദ് വത്ത്
മുഖ് തദ മുന്‍ സഹാബത്ത്

അവരെ തുടര്‍ന്ന ഇമ്മത്ത്
അറിവിത്തിടയ് ശരീ അത്ത്
അസ് ലാണ ഹ് ലു സ്സു ന്നത്ത്
അണി ചേര്‍ന്ന് വല്‍ ജമാ അത്ത്

Dec 2, 2010

തുടക്കവും ഒടുക്കവും

എല്ലാ തുടക്കവും അവനില്‍ നിന്ന്
എല്ലാം ഒടുക്കവും അവനില്‍ ചെന്ന്
അല്ലാഹുവിന്‍ നാമം ഉരത്തിടുന്ന്‍
അതിനോടാണി ഹംദും വിരുത്തിടുന്ന്‍

അക്മല്‍ സലാത്തെന്റെ ഹബീബില്‍ ചൊന്നു
അദ ബില്‍ സലാം ചൊല്ലി തുടങ്ങിടുന്ന്‍
അബ്ദും റസൂല്‍ ആയെ നബിയോരിലും
ആലും അഹ് ലിലും സഹാബരിലും

ഇല്ല ഇലാഹല്ലാഹുവ ല്ലാ താരും
ഇല്ല അവന്നു പങ്കുകാരായാരും
അവനാണ ധികാരം തുദിയും സര്‍വം
അവനാണു യിര്‍ മൌത്തിനുടമ സര്‍വം

ആദം കുലത്തെ ആദരിച്ചു അല്ലാഹ്
അഴകില്‍ മനുഷ്യനെ പടച്ചു അല്ലാഹ്
അറിവും വിവേകവും അവര്‍ക്ക് നല്‍കീ
അതിരിട്ടൊരു ദീനും കനിഞ്ഞു നല്‍കീ

ശരിയും ശരികേടും തിരിച്ചറിയാന്‍
ശറ ഇന്‍ വിധിവില ക്കനുസരിക്കാന്‍
കല്പിച്ചവന്‍ നമ്മെ സ്വതന്ത്രരാക്കീ
കമനീയ ലോകത്തെ അധിപരാക്കീ

ഇവിടെ ദുനിയാവില്‍ വസിക്കും കാലം
ഇതിലെ പ്രജകള്‍ക്കൊരി ടതാവളം
വഴിയെ വരാനുണ്ടോരമര സ്ഥാനം
വഹിയല്‍ ഖിയാമ നാം സ്മരണ വേണം

പഥികന്‍ ഇവിടെ നീ വഴിവക്കത്ത്
പരിമേയ മാണല്ലോ ഇതില്‍ ഹയാത്ത്
കൊതിയില്‍ വിതക്കേണം ഗുണത്തിന്‍ വിത്ത്
കൊയ്ത്തും മെതിയെല്ലാം പരലോകത്ത്

Nov 11, 2010

അസുപ്തം

കവിത
---------------------
തപ മാനസത്തിന്റെ യുശിരാലഹല്യം
ആത്മാര്‍പ്പണത്തിന്‍ വിയര്‍പ്പില്‍ കുളിക്കേ
അറിയാതുയിര്‍ ത്തു വന്നാദ്യത്തെ മുകുളം
പാഴ് മരു ഭൂവില്‍ തുടിക്കുന്നു ജീവന്‍
മിത്തല്ല സത്യമാ വിജന പ്രാന്തങ്ങളില്‍
മെല്ലെ തെളിഞ്ഞു വന്നാശ്വാസ ദീധിതി
ഗ്രാമങ്ങള്‍ ക്കമ്മയാം പുണ്യ ദേശം "മക്ക " -
യലിവിന്റെ തീര്‍ഥമായ് " സം സം " ചുരത്തി
ജീവനും മൃത്യുവും ദൈവ സനിദ്ധ്യത്തി -
ലര്‍പ്പണം ചെയകയാലി ബ്രാഹിമിന്റെ
പ്രാര്‍ഥനാ സാരങ്ങളമര മന്ത്രങ്ങളായ്
താളം പിഴക്കാതെ നില്‍പ്പുണ്ടസുപ്തമായ്
ഭൂമിയിലാദ്യത്തെ ആരാധനാലയം
ഖിബ്‌ല യായ് ശോഭിച്ചു മക്കയില്‍ "ക'അബാ "
സ്നേഹ വാതാമോദ സൌരഭ്യമാ യുള്ളി -
ലിപ്പുണ്യ മണ്ണിന്‍ വിശുദ്ധിയെ വാഴ്ത്താന്‍
സര്‍വം സമര്‍പ്പണം, മുക്തി തേടും പര-
ലക്ഷങ്ങളെത്തുന്നു ദൂരങ്ങള്‍ താണ്ടി
ത്യാഗിയാം ഇബ്രാഹിമീ വീട് തീര്‍ത്തു ചെയ്-
താജ്ഞ്ഞാ വിളിക്കുത്തരം നല്കുവാനായ്
നിത്യം നമിക്കുന്ന തേതൊരു ദിക്കിലേ -
ക്കാ പുണ്യ ഗേഹത്തെ നേരിട്ട് കാണാന്‍
മര്‍ത്യ പാപങ്ങളാല്‍ തീര്‍ത്തും കറുത്ത് പോ-
യാ കല്ലിലൊന്ന് മുഖം ചേര്‍ത്ത് വെക്കാന്‍
ദേശ വൈജാത്യങ്ങ ള ണി ചെരുമിവിടെ
വര്‍ണ വൈവിധ്യങ്ങ ളിഴ ചേരു മൊന്നായ്‌
വിശ്വ സാഹോദര്യ മന്ത്രം മുഴക്കും
വിശ്വാസികള്‍ക്കിത് പാപ മോക്ഷ ഗൃഹം.
----- ഉസ്മാന്‍ എടത്തില്‍ --- ജിദ്ദ , സൌദി അറേബ്യ ---

Jul 10, 2010

അറിയാതെ


അറിയാതെ ചെയ്തതും
അറിവോടെ ചെയ്തതും
അറിയുന്ന റബ്ബേ നിന്‍ കോടതിയില്‍
അടിമ യെന്‍ന്റേടുകള്‍ ഖൈറാല്‍ നിറക്കുവാന്‍
അഫ് വെന്നിലോശാരം നല്കീടണേ.
അടിയനെ നീയെന്നും കാത്തിടണേ

കാലത്തിന്‍ വാഹനം കേറിയ ഞാന്‍
കാതങ്ങളേറെ യലഞ്ഞതല്ലേ
കാണാ ക്കയത്തിന്‍ ചുഴിയൊടുങ്ങാന്‍
കാവല്‍ കിടന്നൊരു സാധുവല്ലേ

നാവിന്റെ തുമ്പിലെ ഹര്‍ ഫുകളാല്‍
നാഥനെ വാഴ്ത്തുന്നതാദ്യമാല്ലേ
നാഴിക നേരം കഴിഞ്ഞൊടുങ്ങാന്‍
നാശം വരിച്ച മുസാഫിറല്ലേ

തേങ്ങുന്ന ഖല്‍ബിന്റെ ഉള്ളറയില്‍
തേന്മാരി ചൊരിയുന്നതേകനല്ലേ
തേടും ഫഖീറിന്റെ കണ്ണു നീരില്‍
തേജസ്സുയര്തും മുഹൈമിനല്ലേ

പിടയും മനസിന്റുരുക്കം കണ്ട്‌
പിഴ തീര്‍ത്ത് നീയെന്നെ കാത്തിടണേ
ഫിദ് യ ഞാനര്‍പിച്ച തൌബ കൊണ്ട്
ഫിര്‍ദൌസിലെക്കെന്നെ ചേര്‍ത്തിടണേ..

May 5, 2010

ചിത്രങ്ങളില്ലാതെ


ചിത്രങ്ങളില്ലാതെ, ശില്‍പങ്ങളില്ലാതെ
മുത്ത് നബിയെ നാം ഓര്‍ക്കുന്നു
ചിത്തം പര കോടി ഉള്ളില്‍ മരിക്കാതെ
മുത്ത് നബി എന്നും പാര്‍ക്കുന്നു.

ദിക്കെങ്ങുമീണത്തില്‍ ബാങ്കില്‍ മുഴങ്ങുന്നു
മഹ് മുദിന്‍ പേരില്‍ ശഹാദത്ത് .
ദിനംഞ്ചു നേരം നമിപ്പോരുരക്കുന്നു
മനസ്സില്‍ സലാത്തിന്‍ തഹിയ്യത്ത് .

ആദീ മുതല്‍ പല കാലത്തും ലോകത്ത്
വന്നെത്തി ഒട്ടേറെ ജാതികള്‍
ആയിരമായിരം ദര്‍ശനങ്ങല്‍ക്കൊത്ത്
വഴിയെ തിരുത്തിയ ചിന്തകള്‍.

വേരറ്റു പോയാ പുതു പുത്തന്‍ ചിന്തകള്‍
കൂട്ടത്തിലവയുടെ നായകര്‍
വേറിട്ട ശില്‍ പങ്ങള്‍ തീര്‍ക്കുന്നു ചിത്രങ്ങള്‍
കൂട്ടിലടക്കുവാന് പാതകര്‍

മനസിലിടമില്ലാ തെത്ര പേരിങ്ങിനെ
ചിത്രമായ്‌ ചില്ലിട്ടു കൂടുന്നു
മനുജ കുലത്തിന്റെ മോചകരെങ്ങിനെ
ചിതലരിച്ചീ വിധം തീരുന്നു.

നൂറ്റാണ്ട് പതിന്നാലു പിന്നിട്ട കാലത്തും
മൂര്‍ സല്‍ നബിക്കില്ലാ ശില്‍പങ്ങള്‍
നൂറു നൂറായിരം ദേശത്തീ കാലത്തും
മുത്തേ സ്മരിക്കുന്നല്ലോ ഞങ്ങള്‍

താരാട്ട് പാട്ടിനും തേകും കിതപ്പിനും
ചൊല്ലും സലാത്തിന്റെ ശീലുകള്‍
താഹാ റസൂലിന്റെ ഉമ്മത്തികല്‍ക്കെന്നും
ചൊടിയില്‍ സലാമിന്റെ ശീലുകള്‍

മുത്ത് നബിയെന്നും ഉമ്മത്തിന്‍ ഖല്‍ബില്‍
ജീവന്‍ തുടിപ്പായി നില്‍ക്കുന്നു
മുസ്തഫ തങ്ങളെ പിരിശം പട്പ്പില്‍
ജീവിത സാഫല്യമാകുന്നു.

Mar 20, 2010